Thursday, 23 July 2015

പിണറായി ഗ്രാമം


മൂന്നു  ഭാഗവും നദികളാല്‍  ചുറ്റപ്പെട്ട  പ്രകൃതി രമണീയമായ പ്രദേശമാണ് പിണറായി. പുരോഗമന  പ്രസ്ഥാനങ്ങൾക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് പിണറായി. ചരിത്ര ബോധവും,  സാമൂഹ്യ പ്രതിബദ്ധതയും ഉള്ള  ഒരു  ജനത,  അതാണ് പിണറായി ഗ്രാമം.
പിണറായി  എന്ന  സ്ഥല നാമത്തെ  പറ്റി വ്യക്തമായ ധാരണയുടെ അഭാവമുണ്ട്.ആധുനിക കാലത്തെ ഒരു ഭാഷ ഗവേഷകനായിരുന്ന മേലൂർ സ്വദേശി പി.കുമാരന്‍ മാസ്റ്റര്‍ അഴിമുഖവുമായി യോജിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ പിണര്‍-ആഴി പിൽകാലത്ത്  പിണറായി എന്ന് രൂപാന്തരം പ്രാപിച്ചതാണെന്ന്  നിരീക്ഷിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിലെ ഭൂമി പല ദേവസ്യങ്ങളുടെ അധീനതയിലയിരുന്നു ഭൂരിഭാഗ പ്രദേശങ്ങളും, കൂടാതെ മേലൂര്‍ ദേവസ്യം,പെരളശ്ശേരി ദേവസ്യം,പൈരികാത കലാക്ഷേത്രം,കായം കൂല്‍ കുടുംബം,തുടങ്ങിയവയ്ക്ക് ധാരാളം ഭൂസ്വത്തുക്കൾ  ഉണ്ടായിരുന്നു.കോട്ടയം തമ്പുരാന്‍ കായംകൂല്‍ തറവാടുമായി ബന്ധമുള്ള  ധാരാളം തെളിവുകള്‍ ഉണ്ട്. കോട്ടയം തമ്പുരാന്റെ വാരം,പാട്ടം എന്നിവ സംരക്ഷിക്കാന്‍ ഓലയമ്പലം ബസാറിന്റെ പിൻഭാഗത്ത് കൂലോത്തും മൊട്ടയില്‍ ഒരു കേന്ദ്രമുണ്ടായിരുന്നു. ഇവിടെ തമ്പുരാൻഇടയ്ക്കിടെ സന്ദർശിച്ചിരുന്നു. ഇതിനെ അവശിഷ്ടങ്ങള്‍ ഇപ്പോളും ഇവിടെ ദൃശ്യമാണ്.
ഈ ഗ്രാമം പൊതുവേ ഒരു കാർഷിക മേഖലയാണ്.നൂറു കണക്കിന് ഹെക്ടര്‍ വിസ്തീർണം ഉണ്ടായിരുന്ന വിശാലമായ പിണറായി വയല്‍ പിൻകാലത്ത് മണ്ണിട്ട്‌ നികത്തി പറമ്പാക്കി മാറ്റിയതിനാല്‍  വിസതൃതമായ വയല്‍ പരപ്പ് ഇന്ന് ഒരു ഓർമയായി മാറിക്കഴിഞ്ഞു. കല്ല്‌ ചെത്ത്‌ വ്യവസായത്തിന് പ്രസിദ്ധമായിരുന്നു ഈ ഗ്രാമം. കണ്ണൂര്‍ ജില്ലയില്‍  രുചികരമായ ചക്കര പിണറായിയില്‍ ഉൽപ്പാ  തിപ്പിച്ചിരുന്നു. കോട്ടയം അങ്ങാടിയിലേക്ക് ചക്കര വിൽക്കാന്‍ പോകുന്ന മധ്യവയസ്കരായ സ്ത്രീകളുടെ നീണ്ട നിര ഒരു പതിവ് ദൃശ്യമായിരുന്നത്രെ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്ത 1939 ലെ പാറപ്രം സമ്മേളനം ഈ ഗ്രാമത്തിന്റെ  ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം. എ.കെ.ജി, ഇ.എം.എസ്, പി.കൃഷ്ണപിള്ള, തുടങ്ങിയ കമ്മ്യുണിസ്റ്റ് ആചാര്യന്മാര്‍  ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.വളണ്ടിയറായി പങ്കെടുത്ത പാണ്ട്യാല ഗോപാലന്‍  മാസ്റ്റര്‍  ഈ ഗ്രാമത്തിന്റെ  മറ്റൊരു വീര സന്താനമാണ്.
ഹിന്തു മുസ്ലിം മൈത്രിക്ക് കേൾവികേട്ട ഗ്രാമമാണ്‌ പിണറായി.ടിപ്പുവിന്റെ പടയോട്ട കാലത്ത് ഹൈന്തവ ദേവാലയങ്ങള്‍ തകർക്കപ്പെടുകയും അവിടങ്ങളില്‍ മുസ്ലിംപള്ളികള്‍ ഉയരുകയും ചെയ് തെന്ന അഭ്യുഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അത്തരം  പ്രശ്നങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കാൽനൂറ്റാണ്ടിനു മുൻപ് തൊട്ടടുത്ത ഗ്രാമങ്ങളില്‍ വർഗീയ കലാപങ്ങള്‍ അരങ്ങേറിയപ്പോള്‍ ഈ  ഗ്രാമത്തിനു ഒരു പോറല്‍ പോലും ഏറ്റില്ല.അക്കാലത്ത് മത ഭ്രാന്തന്മാര്‍ മുസ്ലിം വീടുകളും പള്ളികളും ആക്രമിച്ചപ്പോള്‍ അതിനെതിരെ ധീരമായ പ്രവർത്തനങ്ങള്‍ സംഘടിപ്പിച്ചത് പിണറായി വിജയന്‍,ചെറായി അനന്തന്‍, പാണ്ട്യാല ഗോപാലന്‍,വേലായുധന്‍ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു.
ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന സഹകരണ മേഖല ഈ ഗ്രാമത്തിന്റെ പുരോഗതിയുടെ വഴി വിളക്കായി ശോഭിക്കുന്നു.ചരിത്ര സംഭവങ്ങളുടെ കുത്തൊഴുക്കില്‍ മറഞ്ഞുപോയ പ്രതിഭാശാലികളുടെ വീര സ്മരണകള്‍ കൊണ്ട് പുളകമാർന്ന ഈ ഗ്രാമത്തിന്റെ കിതപ്പും കുതിപ്പും നാളത്തെ തലമുറകളുടെയും രോമാഞ്ചമായിരിക്കും. ധീര സാഹസികതയുടെയും വർഗസമരത്തിന്റെയും കലാസാംസ്‌കാരിക സ്രോതസ്സുകളുടെയും തിളക്കമാർന്ന ചരിത്രത്തിന്റെയും ഫലബൂയിഷ്ട്ടമായ മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കുമ്പോള്‍ നമുക്ക് ഗ്രാമ ഐശ്വര്യത്തിന് വേണ്ടിയുള്ള പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രകൃതി രമണീയവും സസ്യശ്യാമളവും ഫലവൃക്ഷ സമൃദ്ധവുമായ ഒരു ഗ്രാമം.മൂന്ന്‍ ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ട പ്രദേശം.കുന്നുകളും ചെരിവുകളും സമതലങ്ങളും അടങ്ങുന്നതാണ്.വയലുകളും കുളങ്ങളും തോടുകളും ഇടകലർന്ന്‍ നിൽക്കുന്ന പിണറായി ഗ്രാമം തികച്ചും ഒരു കാർഷിക ഗ്രാമമാണ്.വടക്ക് പടിഞ്ഞാറ്‌-തെക്ക് ഭാഗങ്ങളില്‍ അഞ്ചരക്കണ്ടിപ്പുഴ, മേലൂർപ്പുഴ, ഉമ്മഞ്ചിറപ്പുഴ, എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. ഏകദേശം 16 കി.മി.നീളമുള്ള പുഴയോരം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ അഞ്ചായിത്തിരിക്കാം. പുഴയോട് ചേർന്ന  ചതുപ്പുനിലം, എക്കല്‍ മണ്ണുള്ള വയല്‍ പ്രദേശം, സമതല പ്രദേശം,ഇടത്തരം ചെരിവുകൾ ,ചെറിയ കുന്നിന്‍ പ്രദേശം. തെങ്ങ്,കവുങ്ങ്,നെല്ല്,കുരുമുളക്,വാഴ,കശുമാവ്,മരചച്ചീനി,തുടങ്ങിയ പ്രധാന കൃഷികള്‍ ആണ്.കൃഷി ഭൂമികളുടെ അളവ് ഒരോ വർഷം കഴിയുമ്പോളും കുറഞ്ഞുവരുന്നതായി കാണാം. പുഴയോരം  ടൂറിസം സാദ്യതകള്‍ പ്രയോച്ചനപ്പെടുതുന്നതിന്റെ ഭാഗമായി ചെക്കുപാലത്തിനു സമീപം നിർമ്മിച്ച പിണറായി പുഴയോര ടൂറിസമായി മാറിക്കഴിഞ്ഞു.പിണറായിയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിനാളുകള്‍ ദൈനം ദിനം ഇവിടെ വരുന്നുണ്ട്.
തമന്ന പി.പി  പിണറായി
ഇസ്‌ലാമിക് ഹിസ്റ്ററി വിദ്ധ്യാർഥിനി 2011-2014

No comments:

Post a Comment